വാഷിങ്ടന്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ കല്ലുകടിയായി മാറിയത് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ്. ഇന്ത്യ എണ്ണവാങ്ങുമ്പോള്‍ നല്‍കുന്ന തുക ഉപയോഗിച്ചാണ് റഷ്യ, യുക്രെയ്‌നില്‍ യുദ്ധം നടത്തുന്നതെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. പലപ്പോഴും ചൈനയെയും ഈ ആരോപണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നു. എന്നാല്‍ ഇന്ത്യയും ചൈനയുമല്ല മറ്റൊരു ഏഷ്യന്‍ രാജ്യമായ തായ്‌വാനും റഷ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെട്രോ കെമിക്കല്‍ ഉല്‍പ്പന്നമായ നാഫ്തയുടെ ഇറക്കുമതിയിലാണ് തായ്‌വാന്‍ ഇന്ത്യയെ മറികടന്ന് റഷ്യന്‍ ഇറക്കുമതി പട്ടികയില്‍ ഒന്നാമതെത്തിയത്. അമേരിക്കയുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് തായ്‌വാന്‍.
താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ മാത്രം 25 ശതമാനമാണ് അധികമായി ഇന്ത്യയ്ക്ക് എതിരെ ട്രംപ് പിഴചുമത്തിയത്. എന്നാല്‍ സൗഹൃദ രാജ്യമായ തായ്‌വാനെതിരെയും ട്രംപ് അധിക താരിഫ് ചുമത്തുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. നാഫ്ത ഇറക്കുമതിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 1.3 ബില്യന്‍ യുഎസ് ഡോളറിന്റെ ഇടപാടുകളാണ് തായ്‌വാന്‍ റഷ്യയുമായി നടത്തിയത്. മുന്‍വര്‍ഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് 44 ശതമാനമാണ് വര്‍ധന. പ്ലാസ്റ്റിക്, ഫൈബര്‍, സെമികണ്ടക്ടര്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ നാഫ്ത പങ്കുവഹിക്കുന്നു. ഇറക്കുമതിയില്‍ റഷ്യയെ ഉപയോഗിക്കുമ്പോഴും യുദ്ധത്തിന്റെ കാര്യത്തില്‍ തായ്‌വാന്‍ യുക്രെയ്‌നെയാണ് പിന്തുണയ്ക്കുന്നത്.




