74-ാംമത് ആൾ ഇന്ത്യ പോലീസ് വോളിബാൾ ക്ലസ്‌റ്റർ (വോളിബോൾ & സെപാക്ടക്റോ) മത്സരങ്ങൾക്ക് നാളെ തുടക്കം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
പോലീസ് സേനയുടെ ഊർജസ്വലതയും ഏകതയും പ്രകടമാക്കുന്ന 74-ാംമത് ആൾ ഇന്ത്യ പോലീസ് വോളിബോൾ & സെപാക് ടക്റോ മത്സരങ്ങൾക്ക് തിരുവനപുരത്തെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നാളെ (ഫെബ്രുവരി 23)തുടക്കമാകും.
ഫെബ്രുവരി 23 മുതൽ 27 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ (23.02.2026) വൈകിട്ട് 04.30 മണിക്ക് നിർവഹിക്കും. ആൾ ഇന്ത്യ പോലീസ് സ്പോർട്സ് കൺട്രോൾ ബോർഡിൻറെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് പുറമെ അസാം റൈഫിൾസ്, BSF, CISF, CRPF, ITBP, RPF, SSB തുടങ്ങിയ 33 സേന വിഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും. 33 സേനാവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള 1105 ഉദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുക്കും. ഇതിൽ 767 പുരുഷന്മാരും 338 സ്ത്രീകളും ഉൾപ്പെടുന്നു.
തിരുവനന്തപുരത്തെ വിവിധ സ്‌റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി സജ്ജമാക്കിയിരുക്കുന്നത്. വോളിബോൾ മത്സരങ്ങൾക്കായി വെള്ളയമ്പലം ജിമ്മി ജോർജ് സ്റ്റേഡിയം, മൈലം ജി.വി രാജ സ്പോർട്‌സ് സ്‌കൂൾ, കാലടി വോളിബോൾ ക്ലബ്, പട്ടം കെ.എസ്.ഇ.ബി സ്‌റ്റേഡിയം, കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയം എന്നിവിടങ്ങളിലെ എട്ട് കോർട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
സെപാക് ടക്റോ മത്സരങ്ങൾക്കായി കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തെ രണ്ട് കോർട്ടുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വോളിബോൾ മത്സരങ്ങൾക്കായി പുരുഷവിഭാഗത്തിൽ 30 ടീമും വനിതകളുടെ 17 ടീമുകളുമാണ് പങ്കെടുക്കുന്നത്.സെപാക്ടക്‌റോ മത്സരങ്ങൾക്കായി പുരുഷവിഭാഗത്തിൽ 10 ടീമും വനിതകളുടെ 14 ടീമുകളുമാണ് പങ്കെടുക്കുന്നത്. സംസ്‌ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖറാണ് 74-ാംമത് ആൾ ഇന്ത്യ പോലീസ് വോളിബോൾ & സെപാക് ടക്‌റോ മത്സരങ്ങളുടെ രക്ഷാധികാരി. മത്സരത്തിൻറെ സംഘാടക ചുമതലയിൽ ഡി.ജി.പി മനോജ് എബ്രാഹം (ചെയർമാൻ), എസ് ശ്രീജിത്ത് (ഓർഗനൈസിംഗ് സെക്രട്ടറി), എ.ഡി.ജി.പിമാർ, ഐ.ജിമാർ, ഡി.ഐ.ജിമാർ, എസ്.പിമാർ എന്നിവരടങ്ങുന്ന 14 സമിതികളാണ് മത്സരത്തിൻറെ വിവിധ ചുമതലകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
പങ്കെടുക്കുന്ന വിവിധ ടീമുകൾക്ക് എസ്.എ.പി, പോലീസ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പ്, വനിതാ ബറ്റാലിയൻ, പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, അഗസ്ത്യാ സദ്ഭാവനാ പോലീസ് ക്ലബ് എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകൾ, ഹോട്ടലുകൾ, ലോഡ്‌ജുകൾ എന്നിവിടങ്ങളിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 27ന് വൈകിട്ട് അഞ്ച് മണിക്കുള്ള സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥി ആകും. മത്സരങ്ങളിൽ വിജയികളാകുന്ന ടീമുകൾക്കുള്ള പുരസ്‌കാരവിതരണവും തുടർന്ന് കലാപരിപാടികളും ഉണ്ടാകും.
പോലീസിൻറെ ഊർജവും ഏകതയും പ്രകടിപ്പിക്കുന്ന ആഘോഷമാകുന്നതാവും ഈ ക്ലസ്‌റ്റർ കായിക മത്സരം. കേരളത്തിലെയും ഇന്ത്യയിലെയും പോലീസ് കായിക ചരിത്രത്തിൽ ഇത് ഒരടയാളം കുറിക്കും.




