കോട്ടയം: കാണക്കാരി ജെസി വധക്കേസില്‍ എംജി യൂണിവേഴ്‌സിറ്റി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്. വീടിന്റെ ഒന്നാംനിലയില്‍ മുന്‍പ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതി ജെസിയുമായി വാട്‌സാപില്‍ ചാറ്റ് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റില്‍ നിന്ന് സാമിനെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാന്‍ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇതിനിടെ വിയറ്റ്‌നാം, ഇറാന്‍, യുഎഇ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരെ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മുന്‍പ് പങ്കാളിയായിരുന്ന സ്ത്രീ, സാമും ജെസിയും വിവാഹശേഷം താമസിക്കുന്ന വീട്ടില്‍ എത്തിയെന്നും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏല്‍പിച്ച് മടങ്ങിയെന്നും സാം മൊഴി നല്‍കിയതായും സൂചനയുണ്ട്.
നേരത്തെ, എംജി യൂണിവേഴ്‌സിറ്റി ക്യാംപസിലെ പാറക്കുളത്തില്‍ 6 പേരടങ്ങിയ തിരച്ചില്‍ സംഘം ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫോണ്‍ കണ്ടെത്തിയത്. കുളത്തിന്റെ പല ഭാഗങ്ങളിലും 60 അടിയിലേറെ താഴ്ചയുള്ളതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ ഉച്ചയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.




