ന്യൂഡല്‍ഹി: 1993-ലെ മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടന് സഞ്ജയ് ദത്തിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം. സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയായിരുന്നില്ലെങ്കിലും സഞ്ജയ് ദത്തിന് ഈ ദുരന്തം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന് നികം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഉജ്ജ്വല്‍ നികത്തിന്റെ സഞ്ജയ് ദത്തിനെതിരായ പരാമര്‍ശം.
സഞ്ജയ് ദത്തിന്റെ ആയുധങ്ങളോടുള്ള ഭ്രമമാണ് അദ്ദേഹത്തെ എകെ-56 റൈഫിള്‍ കൈവശം വെക്കാന്‍ പ്രേരിപ്പിച്ചതെന്നും അധോലോക നായകനായ അബു സലേമാണ് ഈ റൈഫിള്‍ നടന് കൈമാറിയതെന്നും ഉജ്ജ്വല്‍ നികം പറഞ്ഞു. സ്ഫോടനങ്ങള്‍ക്ക് മുന്‍പ് അബു സലേം ഒരു ടെമ്പോ നിറയെ ആയുധങ്ങളുമായി വന്നു. സഞ്ജയ് ദത്ത് അത് കാണുകയും അതില്‍ നിന്ന് ഒരു എകെ-56 റൈഫിള്‍ തനിക്കായി എടുക്കുകയും ബാക്കിയുള്ളവ തിരികെ നല്‍കുകയും ചെയ്തു. സ്ഫോടനം നടക്കാന്‍ പോകുന്നത് സഞ്ജയ് ദത്തിന് അറിയില്ലായിരുന്നുവെങ്കിലും ആയുധങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം പോലീസിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആയുധങ്ങള്‍ നിറച്ച ടെമ്പോയെക്കുറിച്ച് അദ്ദേഹം പോലീസിനെ അറിയിച്ചിരുന്നെങ്കില്‍, പോലീസ് അതിനെ പിന്തുടരുകയും പ്രതികളെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ പോലും ആയുധങ്ങളെക്കുറിച്ച് വിവരം നല്‍കുന്നത് ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചേനെ. നികം വ്യക്തമാക്കി.
1993-ലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ നിന്ന് 2007-ല്‍ സഞ്ജയ് ദത്തിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ആയുധങ്ങള്‍ അനധികൃതമായി കൈവശം വെച്ചതിന് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. 2016-ല്‍ അദ്ദേഹം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. കോടതി താരത്തിന് ശിക്ഷ വിധിച്ചപ്പോള്‍, ദത്തിന്റെ അഭിഭാഷകന് ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ കുറ്റകൃത്യമാണെന്ന് വാദിച്ചു. എന്നാല്‍ നികം ഇതിനെ എതിര്‍ത്തു. ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുള്ള വ്യക്തിയില്‍ നിന്ന് സഞ്ജയ് നേരത്തെ ഒരു 9 എംഎം പിസ്റ്റള്‍ വാങ്ങിയിരുന്നതിനാല്‍, അദ്ദേഹത്തിന് ആ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലായിരുന്നുവെന്നും നികം അഭിമുഖത്തില്‍ വ്യക്തമാക്കി.
കൂടാതെ, സഞ്ജയ് ദത്തിന്റെ പിതാവ് നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനില്‍ ദത്ത് ഇടപ്പെട്ട് ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെയുടെ സഹായം തേടുകയും ബാല്‍ താക്കറെ തന്നെ കാണാന്‍ വന്നിരുന്നു എന്നും നികം വെളിപ്പെടുത്തി.




