Monday, April 13, 2026
Google search engine
HomeNewsKerala Newsഡെല്‍ന മരിയ സാറ കൊല്ലപ്പെട്ടത് സഹോദരന്റെ പിറന്നാള്‍ദിനത്തില്‍; പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച് കരിപ്പാല ഗ്രാമം

ഡെല്‍ന മരിയ സാറ കൊല്ലപ്പെട്ടത് സഹോദരന്റെ പിറന്നാള്‍ദിനത്തില്‍; പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച് കരിപ്പാല ഗ്രാമം

എറണാകുളം: കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ചെല്ലാനം ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും എടക്കുന്ന് കരിപ്പാല പയ്യപ്പിള്ളി വീട്ടില്‍ റൂത്തിന്റെയും മകള്‍ ഡെല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. വീട്ടില്‍ എല്ലാവരുമുള്ളപ്പോഴാണ് കൊലപാതകം നടന്നിരിക്കുന്നത്. ആരാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കുഞ്ഞിനെ തന്റെ അമ്മ റോസിയോടൊപ്പം കിടത്തിയ ശേഷം റൂത്ത് അടുക്കളയിലേക്കു പോയി. റോസിക്ക് ഭക്ഷണം എടുത്ത് തിരിച്ചുവരുമ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് റൂത്ത് പറഞ്ഞു. കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്ത് ആഴത്തില്‍ മുറിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛന്‍ ആന്റണിയും അമ്മയുടെ അച്ഛന്‍ ദേവസിക്കുട്ടിയും ഡെല്‍നയുടെ സഹോദരന്‍ നാലുവയസ്സുകരാന്‍ ഡാനിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യം കാട്ടിയ റോസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡിയം കുറവുള്ളതിനാല്‍ റോസി ഒരു മാസമായി ചികിത്സയിലാണ്.

കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ വീട്ടിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഡിവൈഎസ്പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മാസങ്ങളായി ആന്റണിയും റൂത്തും കുട്ടികളുമൊത്ത് റൂത്തിന്റെ കരിപ്പാലയിലുള്ള വീട്ടിലാണ് താമസം.

കൊല്ലപ്പെട്ട ഡെല്‍ന മരിയ സാറയുടെ സഹോദരന്‍ ഡാനിയുടെ നാലാം ജന്മദിനമായിരുന്നു ബുധനാഴ്ച. ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം വീട്ടില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഡെല്‍ന കൊല്ലപ്പെടുന്നത്. കുഞ്ഞനുജത്തി മരിച്ചതറിയാതെ അവന്‍ ഓടി നടക്കുകയായിരുന്നു. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കുഞ്ഞനുജത്തിയുടെ ചേതനയറ്റ ശരീരം കിടക്കുന്നതറിയാതെ അവന്‍ ആശുപത്രിയിലെ കാത്തിരിപ്പ് വിഭാഗത്തില്‍ ഓടിനടന്നു. അമ്മ കരയുന്നത് എന്തിനാണെന്നു പോലും അവന് മനസ്സിലായില്ല.

പിഞ്ചുകുഞ്ഞ് കഴുത്തറത്ത് കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഞെട്ടിത്തരിച്ച് എടക്കുന്ന് കരിപ്പാല ഗ്രാമം. നിലവിളി കേട്ടാണ് അയല്‍വാസികള്‍ കൊലപാതകം നടന്ന വീട്ടിലേക്ക് ഓടിച്ചെന്നത്. ചോരയില്‍ മുങ്ങിയിരിക്കുന്ന കുട്ടിയെയും കൊണ്ട് വീട്ടില്‍നിന്ന് ആന്റണി പുറത്തേക്ക് വന്നപ്പോള്‍ എന്തോ അപകടം പറ്റിയെന്നാണ് അയല്‍വാസികള്‍ ആദ്യം കരുതിയത്. അയല്‍വാസിയായ മണി ഉടന്‍തന്നെ കാറെടുത്ത് കുട്ടിയെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെത്തിച്ചു. ആന്റണിയും റൂത്തും അയല്‍വാസിയായ സച്ചുവും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്തി അധികം വൈകാതെ മരണവാര്‍ത്തയെത്തി.

ആന്റണി കുറച്ചുനാള്‍ വിദേശത്താണ് ജോലി നോക്കിയിരുന്നത്. റൂത്ത് നഴ്‌സായി ജോലി നോക്കിയിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ചു. ഒരു വര്‍ഷമായി റൂത്ത് കരിപ്പാലയിലെ വീട്ടിലാണ് താമസം. ആന്റണി ആറുമാസം മുന്‍പാണ് വിദേശത്തുനിന്ന് എത്തിയത്. റൂത്തിന്റെ അച്ഛന്‍ ദേവസിക്ക് അടുത്തിടെ ഹൃദയാഘാതം വന്നതിനാല്‍ ചികിത്സയിലാണ്. സോഡിയം കുറവുള്ളതിനാല്‍ റോസിയും ചികിത്സയിലാണ്. ഡെല്‍നയുടെ മാമോദീസ നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആന്റണിയും റൂത്തും സ്വന്തമായി വീടുവയ്ക്കുന്നതിനായി എടക്കുന്ന് കരിപ്പാലയില്‍ സ്ഥലവും വാങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments