ധാക്ക: സഹതാരങ്ങളെ മര്‍ദിക്കാറുണ്ടെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന ജോട്ടിക്കെതിരായ ആരോപണത്തില്‍ മറുപടിയുമായി താരം. ബംഗ്ലദേശ് താരം തന്നെയായ പേസര്‍ ജഹനാര ആലമാണ് സുല്‍ത്താനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച സുല്‍ത്താന, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും സംഭവത്തിലേക്കു വലിച്ചിഴച്ചു.
”ഞാന്‍ എന്തിനാണ് ആരെയെങ്കിലും അടിക്കുന്നത്? ഞാന്‍ എന്തിനാണ് എന്റെ ബാറ്റ് കൊണ്ട് സ്റ്റംപില്‍ അടിക്കുന്നത്? അങ്ങനെ സ്റ്റംപില്‍ അടിക്കാന്‍ ഞാന്‍ ഹര്‍മന്‍പ്രീത് ആണോ? ഞാന്‍ എന്തിനാണ് അതു ചെയ്യുന്നത്? എന്റെ സ്വകാര്യ സ്ഥലത്ത്, ഞാന്‍ പാചകം ചെയ്യുകയാണെങ്കിലോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കില്‍, ഞാന്‍ എന്റെ ബാറ്റില്‍ തട്ടിയേക്കാം, എന്റെ ഹെല്‍മറ്റില്‍ തട്ടിയേക്കാം, അതെന്റെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ എന്തിനാണ് മറ്റൊരാളോട് അങ്ങനെ ചെയ്യുന്നത്? ഞാന്‍ എന്തിനാണ് ശാരീരികമായി പീഡിപ്പിക്കുന്നത്? വെറുതെ അങ്ങനെ പറഞ്ഞാല്‍ മതിയോ. നിങ്ങള്‍ക്ക് മറ്റു കളിക്കാരോടോ മറ്റാരോടോ ഞാന്‍ എപ്പോഴെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കാം.” നിഗാര്‍ സുല്‍ത്താന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2023ല്‍ ഇന്ത്യ ബംഗ്ലദേശ് പര്യടനത്തിനിടെയാണ് സുല്‍ത്താന പരാമര്‍ശിക്കുന്ന സംഭവം നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍, ഔട്ടായതിനു പിന്നാലെ എല്‍ബിഡബ്ല്യു വിധിച്ച അംപയറോട് ദേഷ്യപ്പെട്ട് ഹര്‍മന്‍പ്രീത്, ബാറ്റുകൊണ്ട് സ്റ്റംപിലടിച്ചിരുന്നു. അംപയറോടു കയര്‍ക്കുകയും ചെയ്തു. മത്സരത്തില്‍ ഒരു റണ്ണിനാണ് ബംഗ്ലദേശിനോട് ഇന്ത്യ തോറ്റത്. ഇതോടെ പരമ്പര 11നു സമനിലയിലാകുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഹര്‍മന്‍പ്രീത് രണ്ടു മത്സരങ്ങളില്‍നിന്നു വിലക്ക് നേരിട്ടിരുന്നു.
വനിതാ ഏകദിന ലോകകപ്പില്‍നിന്നു ഏഴാം സ്ഥാനക്കാരായി ബംഗ്ലദേശ് പുറത്തായതിനു പിന്നാലെയാണ് ക്യാപ്റ്റനെതിരെ ആരോപണവുമായി ജഹനാര ആലം രംഗത്തെത്തിയത്. ”ഇത് പുതിയ കാര്യമല്ല. ജോട്ടി ജൂനിയര്‍ താരങ്ങളെ ഒരുപാട് തല്ലാറുണ്ട്. ഈ ലോകകപ്പിനിടയിലും ചിലര്‍ എന്നോട് പറഞ്ഞു, ‘ഇല്ല, ഞാന്‍ ഇനി ഇത് ചെയ്യില്ല. എങ്കില്‍ എനിക്ക് വീണ്ടും അടി കിട്ടും, ‘ഇന്നലെ എന്നെ അടിച്ചു’ എന്നൊക്കെ. ദുബായ് ടൂര്‍ സമയത്തും അവള്‍ ഒരു ജൂനിയറെ മുറിയിലേക്ക് വിളിച്ച് അടിച്ചു.” ജഹനാര പറഞ്ഞു. ക്രിക്കറ്റില്‍നിന്ന് ഇടവേള എടുത്തിരിക്കുന്ന ജഹനാര ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്.




