കൊച്ചി: യുഎസ് ഉപരോധത്തിന്റെ സമയപരിധി അടുക്കവേ ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാന്‍ കുതിച്ച് റഷ്യന്‍ എണ്ണക്കപ്പലുകള്‍. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നിവയ്ക്ക് ഒക്ടോബര്‍ 22-നാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് റിലയന്‍സ് ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് റിഫൈനറികളില്‍ അഞ്ചെണ്ണം, നവംബര്‍ 21-നുശേഷം ഇവരില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതിനോടകംതന്നെ റോസ്‌നെഫ്റ്റില്‍, ലുക്കോയിലില്‍ എന്നിവയില്‍ നിന്നുമുള്ള എണ്ണയുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പലുകള്‍ ഈ സമയപരിധിക്കുള്ളില്‍ രാജ്യത്ത് എത്തിച്ചേരില്ല എന്നാണ് വിലയിരുത്തുന്നത്.
ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കനുസരിച്ച്, നവംബര്‍ 21-നുശേഷവും റോസ്‌നെഫ്റ്റ്, ലുക്കോയില്‍നിന്നുള്ള 77 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയുടെ തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. മിക്ക ടാങ്കറുകളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജാമ്നഗര്‍ റിഫൈനറിയിലേക്കോ അല്ലെങ്കില്‍ റോസ്നെഫ്റ്റുമായി ബന്ധമുള്ള നയാര എനര്‍ജിയുടെ വഡിനാര്‍ തുറമുഖത്തേക്കോ ആണ് പോകുന്നതെന്നാണ് വിവരം. ഇവയില്‍ പല കപ്പലുകളുടെയും വിതരണ തീയതികള്‍ നവംബര്‍ അവസാനവും ഡിസംബറിലുമായാണ്.
അതേസമയം, സമയപരിധിക്കുശേഷവും റോസ്‌നെഫ്റ്റ് അല്ലെങ്കില്‍ ലുക്കോയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യന്‍ കമ്പനികള്‍ യുഎസില്‍നിന്ന് എന്തെങ്കിലും ഇളവുകള്‍ തേടിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. നവംബര്‍ ആദ്യം ഹംഗറിക്ക് റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നതിന് ഇളവ് ലഭിച്ചിരുന്നു, കൂടാതെ ലുക്കോയിലുമായുള്ള ചില ഇടപാടുകള്‍ക്ക് യുഎസ് ഇളവ് നീട്ടിനല്‍കിയിട്ടുമുണ്ട്.




