കല്‍ക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച മാനദണ്ഡങ്ങള്‍ വിവരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കുറിപ്പ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കീറിയെറിഞ്ഞു. മൂല്യമില്ലാത്തതും അപമാനകരവുമായ ഉത്തരവാണിതെന്നു പറഞ്ഞായിരുന്നു കുറിപ്പ് മമത ബാനര്‍ജി കീറിയെറിഞ്ഞത്. ഡല്‍ഹിയുടെ ഔദാര്യം തേടാതെ സംസ്ഥാനം സ്വന്തമായി തൊഴില്‍ പദ്ധതി നടപ്പാക്കുമെന്നും മമത പ്രതിജ്ഞയെടുത്തു.
റാസ് മേല ഗ്രൗണ്ടില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മമത കീറിയെറിഞ്ഞത്. അസൂയയും വിദ്വേഷവും കാരണം കേന്ദ്ര സര്‍ക്കാര്‍ ബംഗാളിനെതിരെ ഫണ്ട് ആയുധമാക്കുകയും ഗ്രാമീണ ക്ഷേമ പദ്ധതികളെ ഞെരുക്കുകയും ചെയ്യുകയാണെന്നു മമത ആരോപിച്ചു. ഓരോ പാദത്തിലും തൊഴില്‍ ബജറ്റ് സമര്‍പ്പിക്കുക, ജോലിക്ക് മുന്‍പ് നിര്‍ബന്ധിത പരിശീലനം നല്‍കുക എന്നിവയുള്‍പ്പെടെ അസംബന്ധവും കര്‍ശനവുമായ നിബന്ധനകള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചതായും കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്ത് പരാമര്‍ശിച്ചുകൊണ്ട് മമത പറഞ്ഞു.
”ഡിസംബര്‍ 6 മുതല്‍ ത്രൈമാസ തൊഴില്‍ ബജറ്റ് സമര്‍പ്പിക്കണമെന്നാണു ലഭിച്ച കത്തില്‍ പറയുന്നത്. കര്‍ശനമായ ഒരു വ്യവസ്ഥ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. പക്ഷേ ഇതൊക്കെ ചെയ്യാന്‍ എവിടെയാണു സമയം? ഇത് ഡിസംബര്‍ മാസമാണ്, അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പും വരും. പരിശീലനം നല്‍കണമെന്നും അവര്‍ പറയുന്നു. നിങ്ങള്‍ എപ്പോള്‍ പരിശീലനം നല്‍കും? എപ്പോള്‍ ജോലി കൊടുക്കും? ഈ കടലാസ് കഷണത്തിന് ഒരു വിലയുമില്ലെന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തും. കര്മ്മശ്രീക്ക് കീഴില്‍ ഞങ്ങള്‍ 70 ദിവസത്തെ തൊഴില്‍ നല്‍കുന്നുണ്ട്. അത് 100 ദിവസമായി ഉയര്‍ത്തും. ഞങ്ങള്‍ക്ക് നിങ്ങളുടെ ഔദാര്യം വേണ്ട. അതുകൊണ്ടാണ് ഞാന്‍ ഈ കുറിപ്പ് കീറിയെറിയുന്നത്. ഇതൊരു അവഹേളനമായി ഞാന്‍ കരുതുന്നു” മമത ബാനര്‍ജി ജനക്കൂട്ടത്തോട് വിശദീകരിച്ചു.




