ന്യൂഡല്‍ഹി: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരക്കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യാഴാഴ്ച ഫോണ്‍ സംഭാഷണം നടത്തി. വിവിധ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന മായും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി ഇരുവരും വിലയിരുത്തുകയും വ്യാപാരം, നിര്‍ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ദ്വിപക്ഷീയ സഹകരണം ശക്തിപ്പെടുത്തിയതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും പ്രത്യേകിച്ച് വ്യാപാരത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയും ദ്വിപക്ഷീയ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളില്‍ ഊര്‍ജസ്വലത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും പൊതുതാല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
21-ാം നൂറ്റാണ്ടിലെ ഇന്ത്യ – യുഎസ് കോംപാക്റ്റ് (ഇന്ത്യ-യുഎസ് കോംപാക്റ്റ് – സൈനിക പങ്കാളിത്തം, വേഗതയേറിയ വാണിജ്യം, സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍) നടപ്പാക്കുന്നതില്‍ കേന്ദ്രീകൃതമായ നിര്‍ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ, മറ്റ് മുന്‍ഗണനാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും നേതാക്കള്‍ ആശയങ്ങള്‍ കൈമാറിയതായും പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.
ഫോണ്‍സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. ഊഷ്മളവും ആകര്‍ഷകവുമായ സംഭാഷണം എന്നാണ് മോദി ഫോണ്‍വിളിയെ വിശേഷിപ്പിച്ചത്. എന്നാല്‍ വ്യാപാരത്തെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ‘പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളവും ആകര്‍ഷകവുമായ ചര്‍ച്ച നടത്തി. ഞങ്ങളുടെ ദ്വിപക്ഷീയ ബന്ധത്തിലെ പുരോഗതി വിലയിരുത്തുകയും പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും’-മോദി കുറിച്ചു.
യുഎസ് വിലക്കിയിട്ടും ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി തുടര്‍ന്നതില്‍ അധികതീരുവ ചുമത്തിയതിനുശേഷം യുഎസ്-ഇന്ത്യ ബന്ധത്തിന് മങ്ങലേറ്റിരുന്നു. ട്രംപിന്റെ തീരുവകള്‍ അന്യായമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപും മോദിയും ചര്‍ച്ച നടത്തിയത്. ഇന്ത്യയും റഷ്യയും നിരവധി കരാറുകളില്‍ ഒപ്പുവെച്ചെങ്കിലും റഷ്യന്‍ പ്രസിഡന്റും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധമാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഇന്ത്യയുമായുള്ള ബന്ധത്തെ പ്രസിഡന്റ് ട്രംപ് കൈകാര്യംചെയ്യുന്ന വിധത്തെ നിരവധി യുഎസ് നേതാക്കള്‍ വിമര്‍ശിച്ചു. യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളില്‍ ഒന്നായ ഇന്ത്യയെ റഷ്യയോട് കൂടുതല്‍ അടുപ്പിക്കാന്‍ ട്രംപിന്റെ നയങ്ങള്‍ കാരണമായി എന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു.




