ബെംഗളൂരു: യെലഹങ്കയിലെ കോഗിലുവില്‍ ബുള്‍ഡോസര്‍ നടപടി നേരിട്ടവരില്‍ പുനരധിവാസപദ്ധതിപ്രകാരം വീട് ലഭിക്കാന്‍ അര്‍ഹതയുള്ളത് 37 കുടുംബങ്ങള്‍ക്കുമാത്രം. റവന്യൂവകുപ്പ്, ഗ്രേറ്റ് ബെംഗളൂരു അതോറിറ്റി, ഹൗസിങ് കോര്പ്പറേഷന് എന്നിവര്‍ ചേര്‍ന്ന് ഒടുവില്‍ നടത്തിയ സര്‍വേപ്രകാരം ഇവിടെ താമസിച്ചിരുന്നവരില്‍ 37 കുടുംബങ്ങള്‍മാത്രമാണ് ബെംഗളൂരു സ്വദേശികള്‍.
മറ്റുള്ളവര്‍ നഗരത്തിന് പുറത്തുനിന്നുള്ളവരാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയില്‍ ബെംഗളൂരുവില്നിന്നുള്ളവരെമാത്രമായിരിക്കും പരിഗണിക്കുകയെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി രാജ്യത്തെത്തിയവര്‍ അടക്കമുള്ളവരാണ് സര്‍ക്കാര്‍ഭൂമി കൈയേറി താമസിച്ചിരുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇവര്‍ക്കും സര്‍ക്കാര്‍ ഫ്ലാറ്റ് നല്‍കുന്നെന്നും ആരോപിച്ചിരുന്നു. കൈയേറ്റക്കാര്‍ക്ക് വീടുനല്‍കുന്നത് വ്യാപകവിമര്‍ശനത്തിന് കാരണമായതോടെയാണ് സര്‍ക്കാര്‍രേഖകള്‍ പരിശോധിച്ചത്. ആദ്യസര്‍വേയില്‍ 90 കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹതയുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍, പിന്നീട് വിശദമായ പരിശോധനയില്‍ 37 കുടുംബമായി കുറയുകയായിരുന്നു.
അവസാനം നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 119 കുടുംബങ്ങളില്‍ 118 കുടുംബങ്ങളിലുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡുണ്ടെന്ന് കണ്ടെത്തി. 102 കുടുംബങ്ങളിലുള്ളവര്‍ക്ക് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്. 77 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡും 63 കുടുംബങ്ങള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റും 56 കുടുംബങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുമുണ്ട്. ബെംഗളൂരുവിന് പുറത്തുള്ളവര്‍ എല്ലാവരും കര്‍ണാടക സ്വദേശികളാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബെംഗളൂരു സ്വദേശികള്ക്കുമാത്രമായിരിക്കും വീട് ലഭിക്കുക.




