ന്യൂഡല്‍ഹി: നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തില്‍ ട്വിസ്റ്റ്. യുവാവിനെ കള്ളക്കേസില്‍ പെടുത്താന്‍ യുവതിയുടെ കുടുംബം തയാറാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. അക്കീല്‍ ഖാന്‍ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ആസിഡ് വീണ് ഇരു കൈകള്‍ക്കും പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ കയ്യില്‍ മനഃപൂര്‍വം പൊള്ളലേല്‍പിച്ചതാണെന്നും സംശയമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധമുള്ള ജിതേന്ദര്‍ എന്നയാളാണു കസ്റ്റഡിയിലുള്ളത്. കൂട്ടുപ്രതികളെന്നു പെണ്‍കുട്ടി പറഞ്ഞ ഇഷാന്‍, അര്‍മാന്‍ എന്നിവര്‍ ഒളിവിലായിരുന്നു.
കേസില്‍ ആദ്യം മുതല്‍ തെളിവുകളുടെ അഭാവം പൊലീസിനെ കുഴപ്പിച്ചിരുന്നു. അശോക് വിഹാറില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണം നടക്കുന്ന സമയത്തു ജിതേന്ദറിന്റെ ഫോണ്‍ ലൊക്കേഷന്‍ കരോള്‍ ബാഗ് ആയതാണു പൊലീസിനു കൂടുതല്‍ സംശയം തോന്നാനിടയാക്കിയത്.
കൂടാതെ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. കൂട്ടുപ്രതികളെന്നു സംശയിക്കുന്ന ഇഷാന്‍, അര്‍മാന്‍ എന്നിവരുടെ കുടുംബവുമായി പെണ്‍കുട്ടിയുടെ കുടുംബത്തിനു വസ്തുതര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
മാത്രമല്ല, ഈ ആക്രമണ നടന്ന സ്ഥലത്ത് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് പറഞ്ഞു. ശുചിമുറി ക്ലീനര്‍ ആണ് പെണ്‍കുട്ടിയുടെ കയ്യില്‍ ഒഴിച്ചത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കയ്യിലും വയറ്റിലും പൊള്ളലുണ്ട്. ഇന്നലെയാണു കോളജിലേക്കു പോകും വഴി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നല്‍കിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത ജിതേന്ദറിന്റെ ഭാര്യ, പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ പീഡിപ്പിച്ചതായി നല്‍കിയ പരാതിയാണ് ആസിഡ് ആക്രമണത്തിനു പിന്നിലെ കള്ളക്കഥ പൊളിച്ചത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനൊപ്പമാണു താന്‍ ജോലി ചെയ്തിരുന്നതെന്നും അക്കാലത്തു തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും പിന്നീട് സ്വകാര്യ വിഡിയോകള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണു കേസില്‍ കള്ളക്കളി ഉള്ളതായി പൊലീസ് സംശയിച്ചതും കൂടുതല്‍ അന്വേഷണം നടത്തിയതും.




