Thursday, April 9, 2026
Google search engine
HomeNewsKerala Newsപ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത്. വൻ റോഡ് ഷോ ഒരുക്കി സ്വീകരണം..തലസ്ഥാന നഗരിക്ക് നൽകിയ വാക്ക്...

പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത്. വൻ റോഡ് ഷോ ഒരുക്കി സ്വീകരണം..തലസ്ഥാന നഗരിക്ക് നൽകിയ വാക്ക് പാലിക്കും എന്ന് ബിജെപി

തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരത്തേക്ക് ജനുവരി 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എത്തുമ്പോൾ റോഡ് ഷോ അടക്കം വൻ സ്വീകരണം നൽകുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ കാൽ ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ 4 ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തലസ്ഥാനത്ത് എത്തുന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഉറപ്പ് ബിജെപി പാലിക്കപ്പെടുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23ന് രാവിലെ 10 മണിക്ക് തലസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി പുത്തരിക്കണ്ടത്തെ മറ്റൊരു വേദിയിൽ റെയില്‍വേയുടെ ഒദ്യോഗിക പരിപാടിയില്‍ പങ്കെടുക്കും. അതിന് ശേഷമാണ് പുത്തരിക്കണ്ടത്ത് കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന ബി ജെ പി സമ്മേളനത്തിന് പ്രധാനമന്ത്രി എത്തുകയെന്നും എസ് സുരേഷ് പറഞ്ഞു. തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാണ് റെയില്‍വേയുടെ പരിപാടി നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തിച്ചേരുക. ഇവിടെ പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് അടക്കുമുള്ള പരിപാടിക്ക് ശേഷമായിരിക്കും പാര്‍ട്ടിയുടെ സമ്മേളനം.
ബിജെപി സമ്മേളനത്തില്‍ വികസിത കേരളം സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ട് വയ്ക്കും. സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും സോണിയ ഗാന്ധിക്കും വരെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബന്ധമുണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നതെന്നും എസ്. സുരേഷ് പറഞ്ഞു. ഇതിനെതിരായ ശക്തമായ സമരപാടികളോടെ വിശ്വാസ സംരക്ഷണമാണ് ബിജെപി ലക്ഷ്യമിടുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായി തുടരുന്ന അവിശുദ്ധ കൂട്ടുക്കെട്ട് കേരള സമൂഹത്തിന് തന്നെ ഭീഷയായിരിക്കുകയാണ്. ഇതില്‍ നിന്ന് കേരളത്തിന് സുരക്ഷയൊരുക്കേണ്ടതുണ്ട്, എസ്.സുരേഷ് കൂട്ടിച്ചേർത്തു.

ഭാരതീയ ജനതാപാര്‍ട്ടി എന്നും ശബരിമല വിശ്വാസികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ അനൂപ് ആന്റണി പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളക്കെതിരെ വലിയ സമര പരമ്പരകളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ദേവസ്വം മന്ത്രി വി.എൻ . വാസവന്റെയും വസതികളിലേക്ക് നടന്ന പ്രതിഷേധ മാർച്ചുകൾക്ക് ശേഷം 22ന് പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ ഒഫീസിലേക്കും തിരുവമ്പാടിയിലെ മുക്കത്തെ ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍
നിയമസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തും. അടൂര്‍ പ്രകാശിന്റെ ആറ്റിങ്ങലിലെ ഓഫിസിലേക്കും ദേവസ്വം പ്രസിഡന്റ് പ്രശാന്തിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ബിജെപി മാര്‍ച്ച് നടത്തുമെന്നും അനൂപ് ആന്റണി പറഞ്ഞു.

ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. മന്ത്രി കഴിഞ്ഞിട്ടേയുള്ളൂ തന്ത്രിയുടെഉത്തരവാദിത്വം. അത് കൃത്യമായി രാജീവ് ചന്ദ്രശഖര്‍ജി അടക്കം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ ശ്രമിക്കരുത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള നടത്തിയ ഇടത്-വലത് കുറുവാ സംഘത്തിനെതിരെ വലിയ സമരപരമ്പരക്ക് ബിജെപി തുടക്കമിടുകയാണെന്നും അനൂപ് ആന്റണി പറഞ്ഞു. ഇടതുപക്ഷത്തിന്റേയും യുഡിഎഫിന്റെയും സ്വര്‍ണ്ണക്കൊള്ളയിലെ പങ്ക് പുറത്ത് വരുന്നതിന് സിബിഐയുടെയോ ഒരു കേന്ദ്രഏജന്‍സിയുടോ അന്വേഷണം ആരംഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനമെന്നും അനൂപ് ആന്റണി പറഞ്ഞു. ബി ജെ പി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ,സംസ്ഥാന ഉപാധ്യക്ഷൻ കെ.സോമൻ, സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എൻ.പി. അഞ്ജന എന്നിവരും വാർത്താ സമ്മളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments