Wednesday, April 8, 2026
Google search engine
HomeNewsപ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ നഗരസഭ മെയറെ സ്വീകരണ ചടങ്ങിൽ നിന്നും ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധമാണ്...

പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ നഗരസഭ മെയറെ സ്വീകരണ ചടങ്ങിൽ നിന്നും ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധമാണ് മന്ത്രി വി ശിവൻകുട്ടി..

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ നഗരത്തിന്റെ പ്രഥമ പൗരനായ മേയർക്ക് ആ പട്ടികയിൽ ഇടമില്ല. ഇത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വിശദീകരണങ്ങൾ ഒന്നും തന്നെ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല.ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിൽ? അതോ വി വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത മേയർ ആണോ?

എവിടെ തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ബ്ലൂ പ്രിന്റ്.45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി വികസന ബ്ലു പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ആവർത്തിക്കുകയാണ് ഇവിടെ.

വികസനകാര്യങ്ങളിലേക്ക് വന്നാൽ, പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ സന്തോഷമുണ്ട്. അമൃത് ഭാരത് എക്സ്പ്രസ്സുകളും, നാഗർകോവിൽ – മംഗലൂരു സർവീസും, തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചറും കേരളത്തിന് ആശ്വാസം തന്നെയാണ്. അതിന് റെയിൽവേ മന്ത്രാലയത്തോട് നന്ദി പറയുന്നു. പക്ഷേ, മരുഭൂമിയിൽ ഒരു തുള്ളി വെള്ളം നൽകുന്നതുപോലെയാണിത്. കഴിഞ്ഞ 12 വർഷമായി കേരളത്തിന്റെ റെയിൽവേ വികസനം വലിയ മുരടിപ്പിലാണ്.

നാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശബരി പാതയുടെ കാര്യം തന്നെയെടുക്കാം. നിർമ്മാണച്ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് സംസ്ഥാനം സമ്മതിച്ചിട്ടും നടപടികൾ അനന്തമായി നീളുന്നു. ഈ കാലതാമസം മൂലം നിർമ്മാണ ചെലവ് 3810 കോടി രൂപയായി ഉയർന്നു. പാലക്കാട് കോച്ച് ഫാക്ടറി, നേമം-കൊച്ചുവേളി ടെർമിനലുകൾ, അർധ അതിവേഗ പാത, തലശേരി – മൈസൂരു പാത എന്നിവയെല്ലാം ഫയലുകളിൽ ഉറങ്ങുകയാണ്. ഉത്സവ സീസണുകളിൽ പോലും ആവശ്യത്തിന് ട്രെയിനുകൾ അനുവദിക്കാത്ത സമീപനമാണ് റെയിൽവേയുടേത്.
ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്.

പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പറയട്ടെ, സ്കൂളുകൾക്കുള്ള സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ടിൽ 1,148.13 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്.

വയനാട് ദുരന്തമുണ്ടായപ്പോൾ പോലും അർഹമായ സഹായം നിഷേധിച്ചു.
കേന്ദ്ര ആവിഷ്കൃത പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണ്. കേരളത്തിന് അർഹമായ ഫണ്ടുകൾ അനുവദിക്കാതെ, വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. റെയിൽവേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും, തടഞ്ഞുവെച്ചിരിക്കുന്ന തുക അടിയന്തരമായി അനുവദിക്കാനും കേന്ദ്രം തയ്യാറാകണം. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കൾ യുപിയും ബിഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളത്. പി എം ശ്രീ സ്കൂളിനേക്കാൾ മികച്ചതാണ് കേരളത്തിലെ മിക്ക സർക്കാർ സ്‌കൂളുകളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments