Monday, April 6, 2026
Google search engine
HomeNewsKerala Newsബിന്ദുപദ്മനാഭനെയും കൊലപ്പെടുത്തി; തിരോധാനക്കേസില്‍ വഴിത്തിരിവ്; സെബാസ്റ്റ്യന്റെ മൊഴിയില്‍ കേസെടുത്തു

ബിന്ദുപദ്മനാഭനെയും കൊലപ്പെടുത്തി; തിരോധാനക്കേസില്‍ വഴിത്തിരിവ്; സെബാസ്റ്റ്യന്റെ മൊഴിയില്‍ കേസെടുത്തു

ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭനെയും താന്‍ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കൊന്ന കേസില്‍ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ്, എട്ടുവര്‍ഷം പിന്നിട്ടിട്ടും തുമ്പില്ലാതെയിരുന്ന ബിന്ദുപദ്മനാഭന്‍ തിരോധാനക്കേസിലും വഴിത്തിരിവുണ്ടായത്. വസ്തു ഇടനിലക്കാരനാണ് സെബാസ്റ്റ്യന്‍.
ബിന്ദു കൊല്ലപ്പെട്ടതാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ സംശയിച്ചിരുന്നെങ്കിലും പ്രതിയാക്കിയിരുന്നില്ല. കുറ്റസമ്മതമൊഴിയോടെ പ്രതിയാക്കി കൊലക്കേസെടുത്തു.
2017 മുതലുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുവിനെ സെബാസ്റ്റ്യന്‍ കൊന്നതായി ഉറപ്പിച്ച് ചേര്‍ത്തല കോടതിയില്‍ ബുധനാഴ്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടു നല്‍കിയത്. ഇയാളെ 30-നു വൈകീട്ട് നാലുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഷെറിന്‍ കെ. ജോര്‍ജ് ഉത്തരവായി.
കൊലപാതകം എങ്ങനെ, എവിടെ നടത്തിയെന്നതിനു വ്യക്തത വരുത്താനും ബിന്ദുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുമായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയത്. ബിന്ദുവിനെ കൊല്ലാനായി സംസ്ഥാനത്തും പുറത്തും ആസൂത്രണം നടന്നതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, കുടക്, ബെംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഇയാളെ എത്തിച്ച് തെളിവു ശേഖരിക്കും.
ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി 2017-ല്‍ സഹോദരന്‍ പ്രവീണ്‍കുമാര്‍ നല്‍കിയ പരാതിയിലാണ് പട്ടണക്കാട് പോലീസ് ആദ്യം കേസെടുത്തത്. ഇതിലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം. ബിന്ദുവിന്റെ പേരില്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കിയ കേസിലും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും എസ്എസ്എല്‍സി ബുക്കും വ്യാജമായി നിര്‍മിച്ച കേസിലും സെബാസ്റ്റ്യന്‍ ഒന്നാം പ്രതിയാണ്.
2002 മുതല്‍ ബിന്ദുവിന്റെ സന്തതസഹചാരിയായി സെബാസ്റ്റ്യന്‍ ഉണ്ടായിരുന്നു. അപ്പോള്‍ ബിന്ദുവിന്റെ പേരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുമുണ്ടായിരുന്നു. സെബാസ്റ്റ്യന്‍ ഇടനിലക്കാരനായാണ് അതെല്ലാം വിറ്റത്.
ചേര്‍ത്തല പോലീസ് അന്വേഷിക്കുന്ന, വിരമിച്ച പഞ്ചായത്തുജീവനക്കാരി ഹയറുമ്മ(ഐഷ-62) തിരോധാന കേസിലും സെബാസ്റ്റ്യന്‍ സംശയനിഴലിലാണ്.ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെ. ഹേമന്ത്കുമാറാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം. വിനോദ് കോടതിയില്‍ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments