തിരുവനന്തപുരം: ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് ആരോപിച്ചശേഷം കോട്ടയം വഞ്ചിമല സ്വദേശി അനന്തു അജി(24) ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കാനാകാതെ പോലീസ്. രണ്ടു പതിറ്റാണ്ടു മുന്‍പുനടന്ന പീഡനത്തില്‍ മൊഴി ഉള്‍പ്പെടെയുള്ളവ വേണമെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖയില്‍വെച്ച് തന്നെ അയല്‍വാസി ലൈംഗികപീഡനത്തിന് ഇരയാക്കിയിരുന്നതായും അതു തന്നെ വിഷാദരോഗിയാക്കിയെന്നും ആരോപിച്ച് സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ.
അയല്‍വാസിയായ നിതീഷ് മുരളീധരന്റെ പേരെടുത്തുപറഞ്ഞായിരുന്നു വീഡിയോ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇപ്പോള്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. അനന്തുവിന്റെ വീട്ടുകാരോ ബന്ധുക്കളോ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസുമാണ് പരാതികള്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ അനന്തു പോസ്റ്റ് ചെയ്ത വീഡിയോ തെളിവായെടുത്ത് കേസ് ചാര്‍ജ് ചെയ്യാമെന്ന് കഴിഞ്ഞദിവസം അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി പോലീസിനു നിയമോപദേശം നല്‍കിയിരുന്നു.
അതിനിടെ, അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് സിപിഐയുടെ രാജ്യസഭാ കക്ഷിനേതാവ് പി. സന്തോഷ്‌കുമാര്‍ പരാതി നല്‍കി. എസ്ഐടി രൂപവത്കരിക്കുകയോ ഉചിതമായ ഏതെങ്കിലും ഏജന്‍സിക്ക് നിര്‍ദേശം നല്‍കുകയോ വേണമെന്ന് ആവശ്യപ്പെട്ടു.




