ഹവാന: വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും റാഞ്ചി യുഎസില്‍ എത്തിച്ച യുഎസ് സൈന്യത്തിന്റെ ഓപ്പറേഷനിടെ പ്രതിരോധം ഉണ്ടാകാത്തതില്‍ ദുരൂഹത. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയില്‍ കടന്നുകയറി നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും യുഎസ് പിടികൂടുന്നത് പ്രതിരോധിക്കാന്‍ സൈന്യം നീക്കം നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
യുഎസ് നടപടിയുടെ സമയത്ത് പ്രതിരോധം സൃഷ്ടിക്കേണ്ടിയിരുന്ന വെനസ്വേലന്‍ സൈന്യം എന്തു ചെയ്യുകയായിരുന്നുവെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വെനസ്വേലന്‍ സൈന്യം യുഎസ് സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി എന്നാണ് ലഭ്യമായ എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്. താഴ്ന്നു പറന്ന ഹെലികോപ്റ്ററുകളെ വെടിവച്ചു വീഴ്ത്താന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നില്ലെന്നും തോക്കുകള്‍ ഉപയോഗിച്ച് വീഴ്ത്താമായിരുന്നിട്ടും അത്തരം നീക്കങ്ങള്‍ ഉണ്ടായില്ലെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
വെനസ്വേലന്‍ ഭരണകൂടത്തിലെ ചില ഉന്നത കേന്ദ്രങ്ങളും ട്രംപ് ഭരണകൂടവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് സൈന്യത്തിന്റെ ഓപ്പറേഷന്‍ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് സംശയനിഴലിലുള്ളത്. അറബ് സഖ്യകക്ഷികളുടെ മധ്യസ്ഥതയില്‍ ഡെല്‍സിയും ദേശീയ അസംബ്ലിയുടെ അധ്യക്ഷനായ സഹോദരന്‍ ജോര്‍ജ് റോഡ്രിഗസും ട്രംപ് ഭരണകൂടവുമായി കഴിഞ്ഞ വര്‍ഷം രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി മയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു.
പ്രസിഡന്റ് പദം നഷ്ടമാകുമെങ്കിലും വെനസ്വേലയില്‍ കഴിയാം എന്നും തുര്‍ക്കി, ഖത്തര്‍ എന്നിവയില്‍ ഒരു രാജ്യത്തേക്കു പലായനം ചെയ്യാന്‍ അവസരം നല്‍കാം എന്നുമുള്ള രണ്ട് നിര്‍ദേശങ്ങളാണ് നിക്കോളാസ് മഡുറോയ്ക്കു മുന്നില്‍ യുഎസ് വച്ചതെന്നാണ് വിവരം. എന്നാല്‍ സൈന്യത്തെ ഒപ്പം കൂട്ടി യുഎസുമായി ഡെല്‍സിയും ജോര്‍ജും കരാര്‍ ഉണ്ടാക്കിയതിലൂടെയാണ് ചെറുത്തുനില്‍പ്പ് കൂടാതെ മഡുറോയെ റാഞ്ചിക്കൊണ്ടു പോകാന്‍ യുഎസ് സൈന്യത്തിന് അവസരമൊരുങ്ങിയതെന്നാണ് നിഗമനം. നിക്കോളാസ് മഡുറോയുടെ പിന്‍ഗാമിയായി ഡെല്‍സി റോഡ്രിഗസിനെ ട്രംപ് അംഗീകരിച്ചത് സംശയത്തിന് ബലം പകരുന്നു. മഡുറോ പിടിയിലായതിനു പിന്നാലെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി ചുമതലയേല്‍ക്കുകയും ചെയ്തു.




