കാണ്‍പുര്‍: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തക ഷഹീന്‍ ഷാഹിദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 സ്ത്രീകള്‍ക്കായി തിരച്ചില്‍ തുടങ്ങി അന്വേഷണ ഏജന്‍സികള്‍. കാണ്‍പുരിലും സമീപ ജില്ലകളിലുമായുള്ള സംശയനിഴലിലുള്ള 19 സ്ത്രീകള്‍ക്കായി ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, ജില്ലാ പോലീസ് എന്നിവര്‍ ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഷഹീന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായി തീവ്രവാദ ആശയങ്ങളിലേക്ക് സ്വാധീനിക്കപ്പെട്ടവരാണ് ഇവരെന്നാണ് സംശയം.
ഷഹീനുമായി ബന്ധപ്പെട്ട ശൃംഖലയെക്കുറിച്ച് മനസിലാക്കാനും, അവരെ നിയന്ത്രിക്കുന്നവരെ കണ്ടെത്താനും സഹായകരമായ വിവരങ്ങള്‍ കാണാതായ 19 സ്ത്രീകളെ കണ്ടെത്തുന്നതിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഷഹീന്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ലഖ്നൗവില്‍ നിന്നാണ്. പിന്നീട് സിപിഎംടി പരീക്ഷ നല്ല മാര്‍ക്കോടെ പാസായി. അവര്‍ 1996-ല്‍ പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനായി ചേര്‍ന്നു. 2002ഓടെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ അവര്‍ ഫാര്‍മക്കോളജിയില്‍ എംഡി നേടി. 2006-07 കാലഘട്ടത്തില്‍ യുപിപിഎസ്സി വഴിയാണ് അവര്‍ക്ക് ജിഎസ്വിഎം മെഡിക്കല്‍ കോളേജ്, കാണ്‍പുരില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്. 2009-10ല്‍ അവരെ കനൗജ് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയെങ്കിലും 2010ല്‍ അവര്‍ കാണ്‍പുരിലേക്ക് തിരിച്ചെത്തി.
സ്ഥാപനപരമായ വസ്ത്രധാരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും ഷഹീന്‍ ഇതെല്ലാം അവഗണിച്ച് ഹിജാബ് ധരിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തിരുന്നവര്‍ പറയുന്നു. ഔദ്യോഗിക കാലയളവില്‍ കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാതെയുള്ള അവധികളും പെട്ടെന്നുള്ള വിദേശയാത്രകളും നടത്തിയിരുന്ന ഷഹീന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി 2021ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.




