വണ്ടൂര്‍: തനിച്ചുതാമസിക്കുന്ന വയോധികയായ വീട്ടമ്മയെ ആക്രമിച്ച് രണ്ടു പവനോളം തൂക്കംവരുന്ന രണ്ടു സ്വര്‍ണവളകള്‍ മുറിച്ചെടുത്ത മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. വണ്ടൂര്‍ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിന്‍ (30), സഹോദരന്‍ നിഖില്‍ (28), ഇവരുടെ സഹോദരീഭര്‍ത്താവും കവര്‍ച്ചയുടെ സൂത്രധാരനുമായ അമ്പലപ്പടി പടിഞ്ഞാറേ മണ്ടാവില്‍ ജിജേഷ് (39) എന്നിവരെയാണ് വണ്ടൂര്‍ സിഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ് ജിജേഷ്. കഴിഞ്ഞ ഡിസംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പടി ബൈപ്പാസില്‍ താമസിക്കുന്ന പരേതനായ വിമുക്തഭടന്‍ പാലക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് മൂവരുംചേര്‍ന്ന് കവര്‍ന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണവും കവര്‍ച്ചയും.
മല്‍പ്പിടിത്തത്തിലും വീഴ്ചയിലും പരിക്കേറ്റ ചന്ദ്രമതി താലൂക്കാശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ജിജേഷിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണംചെയ്തത്. ഓട്ടോഡ്രൈവറായ ജിജേഷ് മുന്‍പ് പലപ്പോഴും ചന്ദ്രമതിക്കുവേണ്ടി ട്രിപ്പ് പോയിരുന്നു. ചന്ദ്രമതി തനിച്ചു താമസിക്കുകയാണെന്നും ഇവരുടെ പക്കല്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കിയ ജിജേഷ് കവര്‍ച്ചയ്ക്കുവേണ്ട പദ്ധതികള്‍ ആസൂത്രണംചെയ്തു. എറണാകുളത്ത് ജോലിചെയ്തിരുന്ന നിഖിലിനെ ഇതിനായി നാട്ടിലേക്ക് വിളിച്ചുവരുത്തി. രാത്രി എട്ടോടെ മൂവരും ബാറിലെത്തി മദ്യപിച്ചതിനുശേഷം ചന്ദ്രമതിയുടെ വീട്ടിലെത്തി. വീടിനു പുറകുവശത്തുള്ള വയലിലൂടെയാണ് ഇവരെത്തിയത്. പുറകുവശത്തെ വാതിലില്‍ത്തട്ടി ശബ്ദമുണ്ടാക്കി.
ശബ്ദംകേട്ട് വാതില്‍തുറന്ന ചന്ദ്രമതിയെ ജിജേഷ് പിന്നില്‍നിന്ന് വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. നിതിന്‍ കൈയില്‍ കരുതിയിരുന്ന കട്ടര്‍ ഉപയോഗിച്ച് വളകള്‍മുറിച്ചെടുത്തു. തിരിച്ചറിയാതിരിക്കാന്‍ മൂവരും മങ്കി ക്യാപ്പ് ധരിച്ചിരുന്നു. തെളിവ് നശിപ്പിക്കാനായി കൃത്യത്തിനുശേഷം പരിസരത്ത് മുളകുപൊടി വിതറി. ശേഷം ബാറിനു സമീപമെത്തി കാറില്‍ക്കയറി രക്ഷപ്പെട്ടു. ജിജേഷിനെ വീട്ടില്‍ ഇറക്കിയശേഷം സഹോദരങ്ങള്‍ ചന്ദ്രമതിയുടെ വീടിന്റെ പരിസരത്തിലൂടെ സ്ഥിതിഗതികള്‍ അറിയാനായി സ്‌കൂട്ടറില്‍ കറങ്ങുകയുംചെയ്തു. തെളിവ് നശിപ്പിക്കാനായി മങ്കി ക്യാപ്പ് കത്തിച്ചുകളഞ്ഞു. തങ്ങളിലേക്ക് പോലീസ് എത്താതിരിക്കാനായി കൃത്യംനടത്തിയ സമയത്ത് പ്രതികള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. 30-ഓളം സിസിടിവികള്‍ പരിശോധിച്ചും പ്രദേശവാസികളില്‍ സംശയമുള്ളവരെ ചോദ്യംചെയ്തും പോലീസ് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് ജിജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ പ്രതി കുറ്റംസമ്മതിച്ചു. മോഷണമുതലുമായി നിഖിലിനെ കഴിഞ്ഞദിവസം രാത്രി എറണാകുളത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്‌ഐമാരായ ഒ. വാസുദേവന്‍, വി.കെ. പ്രദീപ്, സീനിയര്‍ സിപിഒമാരായ മുഹമ്മദ് ഷിഫിന്‍, കെ. റിയാസ്, സി.എം. മഹേഷ്, ടി. സജീഷ്, സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.




