തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമാകുന്നു. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച (സെപ്റ്റംബർ 2) ഉച്ചക്ക് 1 മണിക്ക് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷനാകും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികളിൽ ത്രൈമാസ ആരോഗ്യ പരിശോധന ഉറപ്പാക്കുന്നതാണ് പദ്ധതി.കേരളത്തിലെ 33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് പദ്ധതിയിലൂടെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന ലഭ്യമാക്കും.
കുട്ടികളുടെ ശാരീരിക വളർച്ച, പോഷകാഹാര നിലവാരം, കാഴ്ച, കേൾവി എന്നിവ പരിശോധിക്കുകയും വളർച്ചാ വ്യതിയാനങ്ങൾ നേരത്തേ കണ്ടെത്തി ആവശ്യമായ വിദഗ്ധ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടർനടപടികളും നടപ്പാക്കുന്നത്.
ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വളർച്ചാ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ ശിശുവികസന മേഖലയിലെ വിദഗ്ധരും സംബന്ധിക്കും.



