കാസര്‍കോട്: നാലു വയസ്സുകാരനായ മകനെ സുരക്ഷിതമായ കൈകളില്‍ ഏല്പിച്ച് ദമ്പതികള്‍ ജീവനൊടുക്കിയതിന്റെ കാരണമറിയാതെ ബന്ധുക്കളും നാട്ടുകാരും. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും കടമ്പാറിലെ അജിത്ത്കുമാറും ഭാര്യ ശ്വേതയും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങളൊന്നുമില്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. എന്നാല്‍ ഇവരുടെ കടബാധ്യതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
കടമ്പാറിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു ശ്വേത. സ്കൂളിലെ എല്ലാം പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും പങ്കുവയ്ക്കാറില്ലെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത്കുമാര്‍ ഭാര്യ ശ്വേതയേയും മകനെയും കൂട്ടി ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെ ഏറെ സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാന്‍ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് നേരെ വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.
ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ അല്പം സംസാരിച്ചിരുന്നതായി പറയുന്നു. മംഗളൂരു ആശുപത്രിയിലെത്തിയ മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അജിത്ത്കുമാറിന്റെ സഹോദരി ശ്രുതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ നാട്ടിലെത്താനാണു സംസ്കാരം ഇന്നേക്കു മാറ്റിയത്.




