ഹരിപ്പാട്: ഡിസംബര്‍ 29ന് ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛര്‍ദിയും ഉണ്ടായത് 6 പേര്‍ക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായ 4 പേരില്‍ രണ്ടു പേരാണ് മരിച്ചത്. ഇതേ ദിവസം ഉച്ചയ്ക്കു ശേഷം ഡയാലിസിസ് നടത്തിയ 2 പേര്‍ക്കും സമാനമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി പരിശോധനയില്‍ കണ്ടെത്തി.
ഒരേ സമയം 7 പേര്‍ക്കു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. 29ന് രാവിലത്തെ ഷിഫ്റ്റില്‍ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛര്‍ദിയുമുണ്ടായ മൂന്നു പേരെയാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തത്. ഇതില്‍ കായംകുളം പുതുക്കാട് വടക്കതില്‍ മജീദിനെയും മറ്റൊരു രോഗിയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഐസിയു ബെഡ് ഇല്ലാത്തതിനാല്‍ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇദ്ദേഹവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ മജീദുമാണ് മരിച്ചത്. മജീദ് 30ന് രാത്രിയും രാമചന്ദ്രന്‍ ഇന്നലെ രാവിലെയും മരിച്ചു. മറ്റൊരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
രണ്ടു ഷിഫ്റ്റുകളിലായി ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായ മറ്റു 3 പേര്‍ അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. മരണത്തിനു കാരണം അണുബാധയാണ് എന്നാരോപിച്ച് രാമചന്ദ്രന്റെ ബന്ധുക്കള്‍ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി പരാതി നല്‍കി. രമേശ് ചെന്നിത്തല എംഎല്‍എ മന്ത്രി വീണാ ജോര്‍ജിനു പരാതി നല്‍കിയതിനു പിന്നാലെ മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.




