പരാതിക്കാരൻ പുതിയതായി നിർമ്മിച്ച വെയർഹൗസിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് ഓവർസീയറും, കാസർഗോഡ് ഹരിപുരം സ്വദേശിയുമായ ദീപേഷ് കുമാറിനെ വിജിലൻസ് ഇന്ന് (24.02.2026) കൈയ്യോടെ പിടികൂടി. വിജിലൻസിൻ്റെ ചരിത്രത്തിൽ ഒരു ട്രാപ്പ് കേസിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന കൈക്കൂലി തുകയാണ് ഇത്.
എറണാകുളം പനമ്പള്ളി സ്വദേശിയായ പരാതിക്കാരൻ തന്റെ ട്രാൻസ്പോർട്ടേഷൻ സ്ഥാപനത്തിൻ്റെ ആവശ്യത്തിനായി വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിർമ്മിച്ച വെയർ ഹൗസിന്റെ കംപ്ലീഷൻ സർട്ടിഫിക്കേറ്റിനായി 21.01.2026 തീയതി ഓൺലൈൻ മുഖാന്തിരം പഞ്ചായത്തിൽ തുടർന്ന് അപേക്ഷ സമർപ്പിച്ചിരുന്നു. സ്ഥലപരിശോധനയെത്തിയ ഓവർസിയർ ദീപേഷ് കുമാർ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 20 നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ദീപേഷ് കുമാറിനെ ഫോണിൽ ബന്ധപ്പെടുകയും, ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കൈക്കൂലി തുക പതിനഞ്ച് ലക്ഷമാക്കി കുറച്ചു. (23.02.2026)ന് പരാതിക്കാരൻ ദീപേഷ് കുമാറിനെ നേരിൽ കണ്ടപ്പോൾ കൈക്കൂലി തുകയായ 15 ലക്ഷം (24.02.2026) രാത്രി 9 മണിക്ക് കാക്കനാട് കളക്ടറേറ്റിന് സമീപം എത്തിച്ച് നൽകണമെന്ന് ദീപേഷ് കുമാർ
പറഞ്ഞു. എന്നാൽ സർക്കാർ സേവനം കൈക്കൂലി നൽകി നേടിയെടുക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം വിജിലൻസ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (24.02.2026) രാത്രി 9.15 ന് പരാതിക്കാരനിൽ നിന്നും അഞ്ച് ലക്ഷം രൂപ പണമായും പത്ത് ലക്ഷം രൂപ ചെക്കായും പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് ഓവർസീയറും കാസർഗോഡ് ഹരിപുരം സ്വദേശിയുമായ ദീപേഷ് കുമാറിനെ കാക്കനാട് കളക്ടറേറ്റിന് സമീപം വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.




