റീഡിങ്: നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍, സോഷ്യല്‍ മീഡിയ ‘പെന്‍ഫ്‌ലുവന്‍സര്‍’ അകാന്‍ക്ഷ ആദിവാരിക്കറിന് (37) മാനസികരോഗത്തിന് ചികിത്സ നല്‍കാന്‍ ഉത്തരവിട്ട് കോടതി. കൃത്യം ചെയ്യുമ്പോള്‍ പ്രതിക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിരുന്നുവെന്ന് സൈക്യാട്രിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റീഡിങ് ക്രൗണ്‍ കോടതിയുടെ വിധി.
ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ്ഡന്‍ഹെഡിലെ ഡണ്‍ഹോം എന്‍ഡിലുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ അഗസ്ത്യ ഹെഗിഷ്‌തെയെ അകാന്‍ക്ഷ കഴുത്തില്‍ 11 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം, മകന്റെ മൃതദേഹം കുളിമുറിയില്‍ വയ്ക്കുകയും പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പക്ഷേ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വൈകിട്ട് 6 മണിയോടെ രക്തം പുരണ്ട വസ്ത്രങ്ങളോടെ അകാന്‍ക്ഷ ബസില്‍ യാത്ര ചെയ്ത് സെന്റ് മാര്‍ക്ക് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെത്തി താന്‍ മകനെ കൊന്നുവെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയതോടെ കൊലപാതക വിവരം പുറത്ത് അറിഞ്ഞത്.
‘മകനോട് നിങ്ങള്‍ക്ക് സാധാരണവും സ്‌നേഹപൂര്‍വ്വവുമായ ഒരു ബന്ധമുണ്ടായിരുന്നത്. കുറ്റകൃത്യത്തിന് യുക്തിസഹമായ ഉദ്ദേശ്യമൊന്നുമില്ല. മാനസിക വിഭ്രാന്തിയാണ് കൃത്യത്തിന് കാരണം. അതിനാല്‍ നിങ്ങള്‍ക്ക് ചികിത്സയാണ് ആവശ്യം, ശിക്ഷയല്ല’ ജഡ്ജി ഗ്രീവ് പറഞ്ഞു.
ഐടി ജീവനക്കാരനായ ഭര്‍ത്താവ് കോടതിയില്‍ അകാന്‍ക്ഷയ്ക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമില്‍ ഫൗണ്ടന്‍ പേനകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ‘പെന്‍ഫ്‌ലുവന്‍സര്‍’ എന്ന നിലയില്‍ അകാന്‍ക്ഷ ശ്രദ്ധനേടിയിട്ടുണ്ട്.
യുകെയിലേക്ക് കുടിയേറുന്നതിനുമുമ്പ് മുംബൈയില്‍ ദന്തരോഗവിദഗ്ദ്ധയായി ജോലി ചെയ്തിരുന്ന അകാന്‍ക്ഷ, മേയ് മാസത്തില്‍ ജോലിസ്ഥലത്തെ പ്രശ്നങ്ങളെ തുടര്‍ന്ന് രാജി വച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ജോലിസ്ഥലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു എന്ന് സൈക്കോളജിസ്റ്റ് ഡോ. ഇയാന്‍ കൂയ്മാന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ വച്ച് തന്നെ പ്രതിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ കണ്ടെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതി ഓക്സ്ഫോര്‍ഡ്ഷെയറിലെ ലിറ്റില്‍മോര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്.




