സംസ്ഥാനങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 2023-24 അധ്യയന വർഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2024-25 കാലയളവിൽ കേരളത്തിന്റെ സ്കോറിലും ഗ്രേഡിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കേരളത്തിന്റെ മൊത്തം സ്കോർ 594.2 ആയിരുന്നെങ്കിൽ ഇത്തവണ അത് 687.7 ആയി ഉയരുകയും ഏതാണ്ട് 93.5 പോയിന്റിന്റെ വർധനവ് ഈ ചുരുങ്ങിയ കാലയളവിൽ നാം കൈവരിക്കുകയും ചെയ്തു. സ്കോറിലുണ്ടായ ഈ വർധനവ് കേരളത്തിന്റെ ഗ്രേഡിംഗിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
2023-24 വർഷത്തിൽ ‘പ്രചേസ്ത-3’ വിഭാഗത്തിലായിരുന്ന കേരളം മികച്ച പ്രകടനത്തിലൂടെ 2024-25ൽ ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നു.
വിദ്യാഭ്യാസ മേഖലയിലെ വിവിധ ഡൊമെയ്നുകളിൽ, പ്രത്യേകിച്ച് പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിൽ നാം പുലർത്തുന്ന കൃത്യമായ മേൽനോട്ടവും നിക്ഷേപവുമാണ് ഈ നേട്ടത്തിന് ആധാരമായത്. ദേശീയ തലത്തിൽ ചണ്ഡീഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ കൂടെ മികച്ച ഗ്രേഡിംഗ് നിലനിർത്താൻ കേരളത്തിന് സാധിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് നാം നടപ്പിലാക്കി വരുന്ന സമഗ്ര പരിഷ്കാരങ്ങൾക്കുള്ള അംഗീകാരമാണ് കേന്ദ്രത്തിന്റെ ഈ പുതിയ റിപ്പോർട്ട് എന്ന് വിലയിരുത്താം. ദേശീയ പഠനനേട്ട സർവെയിൽ (NAS) നേടിയ മികച്ച പോയിന്റ് ഈ നേട്ടത്തിന് വലിയ തോതിൽ തുണയായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തന്നെ അവ നടപ്പാക്കിയ സംസ്ഥാനങ്ങൾക്കൊപ്പമോ അതിന് മുകളിലോ ഇടം പിടിക്കാൻ കേരളത്തിനായി എന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കിയ ഗുണമേന്മാ വിദ്യാഭ്യാസ പരിപാടി വിജയം കണ്ടു എന്നതിന്റെ തെളിവാണ് കേരളത്തിന്റെ ഈ ഉജ്ജ്വല നേട്ടമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.



