മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ (ചൊവ്വ )
അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്മൂലം പിന്‍വലിച്ച് ആചാരസംരക്ഷണത്തിനും ഭക്തര്‍ക്കും അനുകൂലമായവിധത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബിജെപി നാളെ (ചൊവ്വ ) അയ്യപ്പജ്യോതി തെളിയിക്കും. വൈകിട്ട് അഞ്ചിന് അയ്യപ്പജ്യോതി തെളിയിക്കാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരും ബിജെപിപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും ശബരിമല വിഷയത്തില്‍ സദ്ബുദ്ധി തോന്നിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ശബരിമലയുടെ കവാടമായിട്ടുള്ള ചെങ്ങന്നൂരില്‍ നാളെ അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ 23000 ല്‍പ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുതുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ആചാരലംഘനത്തെ എതിര്‍ത്ത അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അയ്യപ്പവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. ഒരുതെളിവുമില്ലെന്ന് പറഞ്ഞ് കോടതിജാമ്യം നല്‍കിയ തന്ത്രിയെ പെരുംകള്ളനെന്ന് ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം. സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം. പെരും കള്ളന്മാര്‍ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. ഈ കള്ളന്മാരെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കൊപ്പമാണുള്ളത്. കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്‌ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത
തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ്‌റോഡ് നിര്‍മാണം വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. മൂന്ന് കൊല്ലംകൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് 2022 ല്‍ പറഞ്ഞിരുന്നത്. സ്ഥലമുടമകളുടെ രേഖകള്‍ കൈവശപ്പെടുത്തിയ ശേഷം സര്‍ക്കാരില്‍ പണമില്ലാത്തതിനാല്‍ 2023 ല്‍ സംസ്ഥാനം പിന്മാറുകയായിരുന്നു. ഇതോടെ വസ്തു ഉടമകള്‍ ബുദ്ധിമുട്ടിലായി. 2024 ല്‍ ദേശീയപാത അതോറിറ്റിയോട് പദ്ധതി ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. സ്ഥലമേറ്റെടുപ്പിന്റെ 50 ശതമാനവും നിര്‍മാണം പൂര്‍ണമായും ഏറ്റെടുക്കാമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടും സംസ്ഥാനം തയ്യാറായില്ല. പണമില്ലെന്നാണ് അന്ന് പറഞ്ഞത്. ചര്‍ച്ച നടത്താന്‍പോലും മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനോട് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ വിഷയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് രാജീവ്ചന്ദ്രശേഖര്‍ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥലമുടമകള്‍ക്ക് സ്ഥലവില നല്‍കാമെന്ന് ധാരണയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കഴിവില്ലായ്മയാണ് ഈ പദ്ധതി ഇത്രയും വൈകാനും സ്ഥലമുടമകള്‍ നിത്യദുരിതത്തിലാകാന്‍ കാരണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കൊല്ലം ഇഎസ്‌ഐ ഹോസ്പിറ്റലിന് 600 കോടതിയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍പോലും ഇതുവരെ സംസ്ഥാനം തയ്യാറായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര കെടുകാര്യസ്ഥതയാണെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.




