ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സർവ്വകലാശാലയുടെ MOOC (Massive Open Online Courses) കോഴ്സിന് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കാൻ ആവശ്യപ്പെട്ട് കെടിയു അഫിലിയേറ്റഡ് കോളേജുകൾക്ക് ഇമെയിൽ അയച്ചു. അഞ്ചാം സെമസ്റ്ററിലെ Introduction to Indian Constitution എന്ന കോഴ്സിന് 1000 രൂപ വീതം മുടക്കി ചേരാനാണ് 30000-ൽ അധികം വിദ്യാർത്ഥികളോട് കെടിയു ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ സിലബസ് പ്രകാരം അതത് കോളേജുകളിലെ അധ്യാപകർ പഠിപ്പിച്ചിരുന്ന വിഷയമാണിത്. ട്യൂഷൻ ഫീസിനു പുറമേ ഡിഗ്രി ലഭിക്കുന്നതിനായി സ്വകാര്യ സർവ്വകലാശാലയ്ക്ക് പണം നൽകി കോഴ്സുകൾ പഠിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കോഴ്സുകളെ പടിപടിയായി MOOC ഇനത്തിലേയ്ക്ക് മാറ്റി അധ്യാപക തസ്തികയുടെ എണ്ണം കുറയ്ക്കാനായി കോളേജ് മാനേജ്മെന്റുകളെ സഹായിക്കുന്ന നടപടിയാണിത്. ഒരു സ്വകാര്യ സർവ്വകലാശാല മാത്രം ഓഫർ ചെയ്യുന്ന കോഴ്സ് പഠിക്കുന്നതിന് വിദ്യാർത്ഥികളെ നിർബന്ധിതമാക്കിയതിന് പിന്നിൽ കെടിയു വൈസ് ചാൻസലറും സ്വകാര്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസലറായ വ്യക്തിയും തമ്മിലുള്ള ഗൂഡാലോജനയാണെന്നും ആക്ഷേപമുണ്ട്. സൗജന്യമായി MOOC കോഴ്സ് ഓഫർ ചെയ്യുന്ന SWAYAM/NPTEL പോലുള്ള സർക്കാർ സംവിധാനങ്ങൾ നിലവിലുള്ളപ്പോഴാണ് സ്വകാര്യ സർവകലാശാലയെ സഹായിക്കുന്ന ഈ നീക്കം കെടിയു നടത്തുന്നത്. മുൻ സിലബസിലെന്നതുപോലെ ഈ വിഷയം അതത് കോളേജുകളിലെ അധ്യാപകർ തന്നെ പഠിപ്പിക്കുന്ന രീതി തുടരണമെന്ന് കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി



